Monday, February 26, 2007

ആയിരം സ്വപ്നങ്ങളുമായി...

ഒത്തിരിയേറെപ്പേറ് എന്നാല്‍ ആരുമില്ലതാനും.. വിചിത്ര സ്വരങ്ങളുടേയും വിചിത്ര ഭക്ഷണങ്ങളുടേയും നടുവില്‍ കയ്യില്‍ കീബോറ്ഡും മുന്നില്‍ വലിയ കറുത്ത മോണിറ്ററും ആയി അയാള്‍‍ ഇരിക്കുന്നു.. കാണാന്‍ ഭംഗിയും അന്തസ്സുമുള്ള കാഴ്ച്ച.. പക്ഷേ തന്റെ വേദന ആരോടു പറയാന്‍.. മാസാമാസം കിട്ടുന്ന രൂപയുടെ കനത്തില്പെട്ടു അവന്റെ ചിന്തകള്‍ എങ്ങും എത്തുന്നില്ല.. ഉത്തരവാദിത്ത്വങ്ങള്‍ രൂപയില്‍ കൊളുത്തിപ്പിടിച്ചിരിക്കുന്നു..അവനും അതില്‍ കണ്ണുംനട്ടാണ്‍.. മറ്റെന്തിനോവേണ്ടി ജീവിക്കുന്നതു..
സ്വന്തമെന്നും ബന്ധമെന്നും കൂട്ടുകാരെന്നും ഉള്ള പദങ്ങള്‍ അതോറ്ത്താല്‍ ഇവിടെ കഴിയാന്‍ പറ്റില്ലെന്ന യാഥാറ്ത്ഥ്യം മനസ്സിലാക്കിയിട്ടെന്നവണ്ണം അവ വിസ്മരിച്ചുകൊണ്ട് അവന്‍ യാത്ര തുടറ്ന്നേ ഇരിക്കുന്നു..

തന്റെ കുഞ്ഞ് .... ആ കുഞ്ഞിനെ കാണാന്‍ കൊതിക്കുന്ന.. ഒന്നു തോടാന്‍ കൊതിക്കുന്ന.. അവന്റെ കിളിക്കൊഞ്ചലുകള്‍ കേള്‍ക്കാന്‍ കൊതിക്കുന്ന അവനെ എടുത്തു കവിളില്‍ ഒന്നുമ്മ വെക്കാന്‍ കൊതിക്കുന്ന ഒരായിരം കൈകള്‍ ഉണ്ടെന്നിരിക്കേ.. ഇല്ലാത്ത അവസ്ഥ.. അങ്ങനെ ഒക്കെ ആ കുഞ്ഞും കൊതിക്കുന്നുണ്ടാകില്ലേ.. അവന്റെ ജീവിതം തുടക്കത്തിലേ ഒരു പിടി നല്ല കാര്യങ്ങളുടെ നഷ്ടതയില്‍ ആണല്ലോ തുടങ്ങിയിരിക്കുന്നതെന്നോറ്ത്തു അയാളുടെ മനസ്സു വിങ്ങി..ഇതെല്ലാം എന്തിനുവേണ്ടി...
നാളെ താന്‍ ഇല്ലതായാല്‍ തനിക്കന്യനാകുന്ന, തന്റെ പേരില്‍ ഒന്നും ചെയ്യാന്‍ കഴിയാത്ത കുറേയേറെ കടലാസു കഷ്ണങ്ങള്‍ക്കു വേണ്ടിയല്ലേ ഇതെല്ലാം.. ആ കുഞ്ഞിന്റെ കയ്യില്‍ പെട്ടാല്‍ അതിന്റെ വിലയറിയാതെ പിച്ചിചീന്തുന്ന കടലാസു കഷ്ണങ്ങള്‍.. ആരതിനു വിലയിട്ടു.. അതിനു യഥാറ്ത്ഥത്തില്‍ അത്രയും വിലയുണ്ടോ? കപടതയുടെ മുഖം മൂടിയല്ലേ ആ കടലാസു കഷ്ണങ്ങള്‍..

സ്വന്തം നാട്ടിലെ പച്ചപ്പിന്റെ ആ തണലില്‍ കിടന്നു സുന്ദര സ്വപ്നങ്ങള്‍ നെയ്യാന്‍ അവിടെ ഒഴുകിയെത്തുന്ന കുഞ്ഞരുവികളിലെ വെള്ളം മോന്തിക്കുടിച്ചു മൂളിപ്പാട്ടും പാടി ഇരിക്കുവാന്‍, അങ്ങിനെ ഇരുന്നുറങ്ങി സ്വപ്നങ്ങള്‍ നെയ്യുവാന്‍, പാറിപ്പറക്കുന്നു കിളികളും..അവയുടെ കലപില ശബ്ദവും..കൂടണയാനുള്ള വെപ്രാളവും, തൊട്ടു തലോടി പോകുന്ന പൂമ്പാറ്റകളും..തുമ്പികളും..നറുമണം ചൊരിയുന്ന പുഷ്പങ്ങളും.. എല്ലാം എല്ലാം എവിടെ.. അന്യമാവുകയല്ലേ തനിക്കു...
ഗട്ടറുകള്‍ നിറഞ്ഞ വഴികളില്‍ തോന്നുന്നവണ്ണം വണ്ടി ഓടിക്കുവാനും..വേണ്ടപെട്ടവരെ വെച്ചങ്ങനെ സ്പീഡില്‍ ഓടിക്കുംമ്പോള്‍‍ കിട്ടുന്ന ശാസനകളും.. വേണം എന്നു തോന്നുമ്പോള്‍‍ ഇറങ്ങിപ്പോയി കഴിക്കുന്ന ഡബിള്‍ ഓമ്‌ലൈറ്റും..കപ്പയും മീനും..അങ്ങനെ എന്തെല്ലാം.. അയാള്‍ക്കു നന്നായി ദാഹിച്ചു തുടങ്ങി.. 120 യെന്‍ മുടക്കി പച്ചവെള്ളം മേടിച്ചു കുടിച്ചപ്പോള്‍‍ നാട്ടിലെത്താന്‍ പിന്നേയും ദാഹം കൂടി.. ഇതിനെല്ലാം എത്ര നാള്‍ കാത്തിരിക്കണം..
ജീവിതത്തിന്റെ നല്ല നാളുകള്‍ ഇങ്ങനെ ഒന്നുമറിയാതെ ഒന്നും അനുഭവിക്കാതെ കടന്നു പോകുന്നു..തിരിയേ അതിലേക്കു പോകുവാന്‍ കഴിയാതെ.. പോകുവാനാകാത്തവണ്ണം മനസ്സിന്റെ കടിഞ്ഞാണ്‍ അവന്‍ മുറുക്കിപ്പിടിച്ചിരിക്കുന്നു..
ചുറ്റുമുള്ള ശബ്ദങ്ങളില്‍ ശൃദ്ധിക്കാതെ...മാതൃഭാഷയിലെ പാട്ടിന്റെ ഈണങ്ങളില്‍ മുഴുകി, തഴുകി അയാള്‍‍ പ്ലാറ്റ്ഫോമില്‍ നിന്നു.. ഹോറണ്‍ മുഴക്കാതെ വന്ന വണ്ടിയുടെ പേരില്‍ അറിയിച്ച കീരോയി സെന്‍ മാതെ ഒസാഗാടി കുദാസായി (മഞ്ഞ വര വരെയേ വണ്ടി നോക്കി ദയവായി നിക്കാവുള്ളു പോലും, അതിനപ്പുറത്തോട്ടു ങൂഹും വേണ്ടാ .. പോയാല്‍ ധീം..ധരികിട ധോം).. അതവന്‍ കേട്ടു അനുസരിച്ചു... നിരയായി നിന്നു.. ആളുകള്‍ ഇറങ്ങി.. അയാള്‍‍ അതില്‍ കയറി... അയാള്‍ ഓറ്ത്തു.. അനുസരണയോടെ ലൈനില്‍ നിന്നു വണ്ടിയില്‍ കയറാന്‍ താന്‍ എന്നാണ്‍ പടിച്ചതു... നന്നായി നാളെയും യാത്ര തുടരേണ്ടതല്ലേ... തന്റെ സ്വപ്നങ്ങള്‍ക്കും മോഹങ്ങള്‍ക്കും ചിറകു മുളച്ചില്ലെങ്കില്‍ കൂടി.. തന്നെ പ്രതീക്ഷിച്ചിരിക്കുന്ന താന്റെ മാത്രം സ്വന്തമായുള്ളവരുടെ മോഹങ്ങളേയും പ്രതീക്ഷകളേയും തല്ലിക്കൊഴിക്കാന്‍ പാടില്ല..സൂക്ഷം വേണം എന്തിനും അപ്പോഴും...അയാള്‍‍ യാത്ര തുടറ്ന്നു....

Tuesday, February 20, 2007

വയസു ആറ്, ലൈന്‍ ഒന്നു

കവലയില്‍ ചെന്നു ഒളിഞ്ഞു നോക്കി അവള്‍ വരുന്നുണ്ടോ വരുന്നുണ്ടോന്നുറപ്പു വരുത്തി ഗമ കാണിച്ചു സ്കൂളിലേക്കു പോയിരുന്ന കാലം
എനിക്കു ഭയങ്കര വെയിറ്റ് ആണെന്നു അവളേക്കൊണ്ടും മറ്റു പെണ്‍കുട്ടികളെക്കൊണ്ടും പറയിപ്പിച്ചു എന്നു, അഹങ്കാരത്തോടെ പറഞ്ഞു നടന്നിരുന്ന കാലം..അരാദ്യം പറയും.. ആ‍രാദ്യം പറയും എന്ന പാട്ടു ആ നിക്കറിട്ട കാലത്തു അറിയാതിരുന്നതിനാല്‍ പാടാതെ ഒന്നും പറയാതെ മനസ്സില്‍ സൂക്ഷിച്ചിരുന്ന കാലം...അങ്ങനെ ഞാന്‍ വാണിരുന്ന കാലത്തു...
കലശലായ പ്രണയം.. വയസു മൊട്ടയില്‍ നിന്നു ദാ പുറത്തു ചാടി.. ഇല്ല.. എന്നു പറഞ്ഞു നിക്കുന്ന ആറാമതു വറ്ഷം..ഞാനോ നീയോ ഫസ്റ്റ് റാങ്ക് മ്മേടിക്കും എന്നു പറഞ്ഞു പഠിക്കുന്നതിനിടയില്‍ മനസ്സില്‍ കയറിക്കൂടിയതാണ്...
അവള്‍ ഭയങ്കര പഠിപ്പിസ്റ്റാ.. ഞാനും മോശമല്ലാ..അവളെ പ്രണിയിച്ചാല്‍ വളച്ചൊടിച്ചു റാങ്ക് എനിക്കു സ്വന്തമാക്കാം, പ്രതിയോഗില്ലാതെ..അവളും അങ്ങനെ തന്നെ കരുതിയിരുന്നുവോ?
മൂക്കു കൊണ്ടു ഇക്ഷാ വരപ്പിക്കും എന്നു പറയും പോലെ എന്റെ മൂക്കത്തു തൊട്ടു അവള്‍ എന്നോടു ചോദിച്ചു...നിന്റെ മൂക്കു എത്ര വലുതാ.. നല്ല രസം കാണാന്‍..പിന്നെയേ... നിനച്ചെന്നെ ഇഷ്ടമാണോ? കോരിത്തരിച്ചിരുന്നുപോയി ഞാന്‍.. എങ്ങനെ മറുപടി നല്‍കും... അപ്പോള്‍ തന്നെ അവളെ അങ്ങു കെട്ടിയാലോ എന്നു മനസ്സില്‍ കരുതി പക്ഷേ.. എനിക്കു ഭയങ്കര വെയിറ്റ് അല്ലേ.. ഒന്നാലോചിച്ചേച്ചു പറയാം നിന്നെയാണോ അതോ നിന്റെ കൂട്ടുകാരിയെ ആണോ എന്നു.. ഞാന്‍ വെച്ചുകാച്ചി
എന്റെ ഒരു കൂട്ടുകാരന്‍ അവളെയാണൊ അവളുടെ കൂട്ടുകാരിയെ ആണോ ഒരാളെ നോട്ടമിട്ടിട്ടുണ്ടെന്നു എനിക്കറിയാം.. അവനു വേണ്ടതു അവന്‍ എടുത്തോട്ടെ.. ഞാന്‍ പുലിയല്ലേ എനിക്കെപ്പോ വേണേലും.. എവിടുന്നു വേണേലും കിട്ടുമല്ലോ ഞാന്‍ മനസ്സില്‍ ഓറ്ത്തു..
അവനു കൂട്ടുകാരിയെ മതി എനിക്കു സമാധാനമായി..അവനു പെണ്ണൊപ്പിച്ചുകൊടുക്കുന്ന കാര്യം ഞാനേറ്റു, അവനോടു പറഞ്ഞു. എനിക്കൊരു കൂട്ടായല്ലോ, സെറ്റപ്പായി നടക്കാന്‍ ഞാന്‍ മനസ്സിലോറ്ത്തു..
പിറ്റേന്നു നേരം വേളുത്തു.. കവലയില്‍ ഒളിഞ്ഞുനോക്കാതെ നേരത്തേതന്നെ ഞാന്‍ സ്കൂളില്‍ എത്തി തയ്യാറെടുത്തു.. നിന്നെ എനിച്ചും ഇഷ്ടമാണെന്നു പറയുവാന്‍.. പിന്നെന്തായിരിക്കും അവസ്ഥ ഞാന്‍ മനക്കോട്ട കെട്ടി..
അവള്‍ വന്നു.. അവളോടു പറഞ്ഞു.. നിന്നെ എനിച്ചും ഇഷ്ടമാ.. നമുക്കു വലുതാകുമ്പോള്‍ കല്യാണം കഴിച്ചാം എന്നു...
അന്നും എനിക്കു വിവരമുണ്ടായിരുന്നു എന്നതില്‍ ഇന്നും ഞാന്‍ അഹങ്കരിക്കുന്നു
വലുതായാലേ കല്യാണം കഴിക്കാന്‍ പറ്റൂത്രേ..ആ പറഞ്ഞപോലെ ഇന്നു ഞാന്‍ വലുതായിരിക്കുന്നു.. കല്യാണവും കഴിച്ചിരിക്കുന്നു.. എത്ര സത്യം..
അതിന്റെ കൂടെ ഒരു കര്യം കൂടി ഞാന്‍ മൊഴിഞ്ഞു.. എന്റെ കൂട്ടുകാരനു നിന്റെ കൂട്ടുകാരിയെ ഇഷ്ടമാണു..
എന്നിഷ്ടം കേട്ട.. എന്റെ കൂട്ടുകരന്റെ ഇഷ്ടം കേട്ട അവളും കൂട്ടുകാരിയും ഞെട്ടിത്തരിച്ചുപോയി..
ശ്മശാനമൂകത.. കൂട്ടുകാരി പണിപറ്റിച്ചു.. പുറകില്‍ ടീച്ചറ്..
എന്തടാ നീ പറഞ്ഞതു.. ഇത്തിരിപോന്ന ചെക്കന്റെ മനസ്സിലെ ഒരാഗ്രഹങ്ങളെ.. വെറുതെയല്ലാ മാറ്ക്കുകള്‍ കുറയുന്നതു.. സാറിനെ ഞാന്‍ ഒന്നു കാണട്ടേ (എന്റെ പപ്പയും ഒരു സാറാണെന്ന സത്യം ഇവിടെ ഒന്നു പറയട്ടെ)
ഒരു ചൂരല്‍, മിന്നായം പോലെ എന്നെ തഴുകി കടന്നു പോയി.. അതിന്റെ ഇക്കിളിപ്പെടത്തലുകളും.. ഈ ചൂരലിന്റെ ഒക്കെ ഒരൂ കാര്യമേ ചുമ്മാ നിന്ന മനുഷ്യനെ ചിരിപ്പിച്ചുകളയും...ഞാനും നിറ്ത്താതെ കരഞ്ഞു അല്ല ചിരിച്ചു..
ദുഷ്ടേ എന്നോടീച്ചതി വേണമായിരുന്നോ ഞാന്‍ അവളെ നോക്കി മനസ്സില്‍ ചോദിച്ചു..
ആ സാരമില്ല ഇഷ്ടമല്ലേ അതു പിന്നിടും വരും..
പിറ്റേന്നു തന്നെ അവള്‍ക്കെന്നെ വീണ്ടും ഇഷ്ടമായി...ഞങ്ങള്‍ അടുത്തുള്ള പള്ളിയുടെ മുന്നില്‍ വെച്ചു അതു ചെയ്തു......
മറ്റൊന്നുമല്ല.. ഞാന്‍ കല്യാണം കഴിക്കുന്നെങ്കില്‍ അവളയേ കഴിക്കു ഇല്ലെങ്കില്‍ ഞാന്‍ അച്ചനാകും എന്ന പ്രതിജ്ഞ...
പറഞ്ഞതുപൊലെ ഞാന്‍ ചെയ്തു...ഞാന്‍ അച്ചനായി എന്റെ കുഞ്ഞാപ്പിയുടെ.


Monday, February 19, 2007

സ്വരലയ സംഗമം

സുകൃതമീ ജന്മം വേറിട്ട ശബ്ദങ്ങള്‍
ചേറ്ത്തുവെച്ചോരു പുണ്യമാം ബന്ധനം
കഴിഞ്ഞ കാലത്തിന്‍ ശബ്ദവ്യതിയാനം
കണ്മറിഞ്ഞൊരു ശബ്ദങ്ങള്‍ തന്‍ നൊമ്പരം
കാണാത്ത ശബ്ദത്തിന്‍ വേറിട്ട പ്രതീക്ഷകള്‍
പണ്ടുള്ള എന്നിലെ ശബ്ദ വൈകല്യവും
ഇപ്പോഴോ എന്നുടെ ശബ്ദനിയന്ത്രണം
എന്നുടെ ജീവിതം ശബ്ദാനുഗ്രഹീതം
സ്വരലയ സ്വാന്തനം അനുഭവിച്ചീടുന്നു
നാളുകള്‍ താണ്ടിയ ശബ്ദ വൈകൃതം
ഇന്നിതാ സ്വരരാഗ സുധയായി ഒഴുകുന്നു
സ്നേഹത്തിന്‍ കൊടുമുടി താണ്ടിയൊരു സ്വരം
എന്നുടെ അമ്മ തന്‍ ഒരേയൊരു സ്വരമിതാ
സ്നേഹിച്ചു കൊതിതീരാ സുന്ദര സ്വരമൊന്നേ
എന്നുടെ പെണ്‍കൊച്ചിന്‍ മധുരസ്വരമതു
ആ സ്വരം ചേറ്ന്നിതാ ഉദിച്ചല്ലോ ചെറു സ്വരം
അമ്മമ്മാ അപ്പപ്പാ മധുരങ്ങളേകുന്നു
ബന്ധുമിത്രാതികള്‍ ഒന്നിച്ചേകുന്നു
ആത്മ ബന്ധത്തിന്‍ വേറിട്ട സ്വരങ്ങളും
കൂട്ടുകാറ് തന്‍ അശ്വാസ സ്വരങ്ങളും
സ്വരലയ സാന്ദ്രമാറ്ന്നൊരു ജീവിതം
പ്രാറ്ത്ഥിപ്പൂ ഞാനെന്നും നല്‍കണേ ദിനങ്ങളെ
എന്നെന്നും സ്വരമധുരിമയില്‍ ലയിച്ചിടാന്‍

Thursday, February 15, 2007

ഭൂമികുലുക്കം

കഥയിലാണോ.. സിനിമയിലാണോ എന്നോറ്മയില്ല..പക്ഷെ വളരെ ആ‍കാംഷാഭരിതനായി ഞാൻ കാതോറ്ത്തിരിക്കകയാണു.. അവൻ എന്നു തിരിച്ചു വരും.. അവളുടെ കല്യാണം എങ്ങനെ ഇനി നടക്കും എന്നിങ്ങനെ അനവധി ചിന്തകൾ.. എന്തു കണ്ടാലും ഞാൻ ഇങ്ങനെയ്യാണു.. മനസ്സിരുത്തി കാണും.. അവരുടെ സങ്കടത്തിലും സന്തോഷത്തിലും ഒപ്പം ഞാനും കൂടും..
അപ്പൊൾ പെട്ടന്നാണു അതു സംഭവിച്ചതു.. ശക്ത്തിയായ ഒരു കുലുക്കം.. എല്ലാം കീഴ്മേൽ മറയുന്നു.. ഞാൻ പ്രാണരക്ഷാറ്ത്തം ഒരു മേശക്കടിയിൽ കയറി.. തല പോയാൽ പിന്നെ പറഞ്ഞിട്ടു കാര്യമില്ലല്ലോ..
മേശ എന്റെ ഈ തല കണ്ടു ഭയന്നിട്ടെന്നവണ്ണം ഓടി ഒളിക്കാൻ ശ്രമിക്കുന്നതുപോലെ ആടി ഉലയുകയാണു.. ദൈവമേ രക്ഷിക്കണേ എന്നു എന്നത്തേയും പോലെ അന്നും ഞാൻ ആദ്മാറ്ത്തമായി നിലവിളിച്ചു..
ഇനി കുലുക്കാൻ ഒന്നും ബാക്കി ഇല്ല എന്ന മട്ടിൽ കുലുക്കം നിന്നു.. കുലുക്കി കുലുക്കി ഭൂമീ ദേവി മടുത്ത കാണും.. എത്ര നേരം എന്നു വെച്ചാണു കുലുക്കുക.. ഞാൻ മെല്ലെ എഴുന്നേറ്റു ഒരു കറ പറ ശബ്ദം എന്തെല്ലാമോ വിട്ടു പോകുന്ന പോലെ.. താഴെ വീണു പോകുമോ എന്ന ഒരു ഭയം.. അതല്ല എന്റെ ഈ വലിയ തല ഒരു താങ്ങായി കണ്ടു മേലേന്നു വല്ലതും ഇങ്ങു വരുമോ എന്ന ചിന്തയും ഉണ്ട്.. സാവധാനം ഞാൻ പുറത്തു കടന്നു.. എല്ലാം.. ങങങങങ അല്ലെങ്കിൽ റ് റ് റ് റ് റ് റ് റ എന്ന മട്ടിൽ ഒരു ചോദ്യ ചിഹ്നം പോലെ നിൽക്കുന്നു..
അവയെ എല്ലാം മെല്ലെ തൊട്ടു തലോടി ബാലൻസ് പിടിച്ചു ഞാൻ പുറത്തു കടന്നു.. ചുറ്റും കണ്ണോടിച്ചു.. മേലിനൊരു വേദന ഒന്നു കൂടി കണ്ണു തിരുമ്മി നോക്കി.. വീണ പൂവെ.. എന്ന ആശാന്റെ കവിത ഞാൻ ഒറ്മിച്ചു.. .. വീണതാടൊ കൂവേ.. ഞാൻ കട്ടിലിൽ നിന്നും.. എന്നു ഞാൻ അതു തിരുത്തി പാടി..
ആഹ്ലാദിക്കാൻ ഇതില്പരം എന്തിരിക്കുന്നു.. ഞാൻ സ്വയം കുലുങ്ങിയതാണല്ലോ എന്ന സമാധാനത്തിൽ കട്ടിലിൽ മെല്ലെ വലിഞ്ഞു കയറി.. കുലുക്കം എനിക്കു മാത്രമായിരുന്നല്ലോ.. എന്റെ പെണ്‍കൊച്ചു ഇതൊക്കെ കണ്ടാൽ മോശമല്ലേ.. ഇതൊന്നും കാണുവാനുള്ള ഭാഗ്യം അവൾക്കുണ്ടായില്ലല്ലോ എന്ന മനസമാധാനത്തോടെ കട്ടിലിൽ വലിഞ്ഞു കയറി..കണ്ണും പൂട്ടി..ഗ്രറ് റ് റ് റ് റ്.. ങ്‌ര്‌റ്‌റ്‌റ്‌റ്

ഏന്റെ പ്രമോഷൻ

വൈകുന്നേരങ്ങളിൽ എന്നും നടക്കാറുള്ള പോലെ അന്നും ഞാൻ ഇറങ്ങി. തിരിച്ചു പോകാൻ കഴിയാതെ വന്നപ്പോൾ ഞാൻ എന്നൊടു തന്നെ ചോദിച്ചു.. ഞാൻ എവിടെയാണു..? പക്ഷെ വൈകിപ്പോയിരുന്നു...എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കുവാൻ കഴിഞ്ഞില്ല ഞാ‍ൻ ഒരുപാടു ഉയരങ്ങളിൽ എത്തിയിരിക്കുന്നു.. അങ്ങു താഴെ എന്റെ പ്രിയപെട്ടവറ് എന്റെ ഉയറ്ച്ചയിൽ അസൂയപ്പെട്ടിട്ടെന്നവണ്ണം പൊട്ടി പൊട്ടി കരയുകയാൺ.. ഞാൻ എങ്ങനെ അവരെ പറഞ്ഞു മനസ്സിലാക്കും.. തിരിച്ചു പോകുവാനും ഉറ്റവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിക്കുവാനും കഴിയാതെ ഞാൻ എന്റെ പ്രയാണം തുടറ്ന്നു.. തനിയേ.. എവിടേക്കെന്നു സ്വയം അറിയാതെ..

കൊച്ചു കവിതകള്‍

1)
കൈവിട്ട കിനാക്കൾ എല്ലാമേ പുളിക്കുന്നു
ഇന്നിന്റെ നന്മകൾ മധുരം ചൊരിയുന്നു
ജീവിതം എന്ന മിഥ്യ തൻ സത്യമേ
നാളിന്റെ നല്ലേക്കായി ഇന്നു ഞാൻ പണിയുന്നു

2)
അറിവിന്റെ ലോകത്തെ വില്ലനായി മാറിയാൽ
കണ്ടറിവുള്ളവറ് നമ്മെ പഴിക്കുമേ
നാം ചെയ്യും നന്മകൾ നമ്മിൽ നിൽക്കണം
അറിയണം മറ്റുള്ളോറ് നമ്മെ വെറും നാമായി
3)
പേരിനായി നൽകുന്ന ദാനമോ പാഴാകും
പേരില്ലങ്കിലോ ജീവിതം പാഴാകും
ജീവിതം പുഷ്പിക്കാൻ നന്മകൾ ധാരാളം
നന്മയിൽ തീറ്ത്തൊരു നാളെകൾ നെയ്തിടാം

4)
ചിരിയുടെ മുത്തുകൾ ആയുസ്സു കൂട്ടുന്നു
സൗഹ്രുദ ബന്ധങ്ങൾ ചിരികളും കൂട്ടുന്നു
ജീവിത സൗന്ധര്യം എന്നുമേ കൂട്ടുവാൻ
സൗഹ്രുദ ബന്ധങ്ങൾ കൂടട്ടേ നമ്മളിൽ

Tuesday, February 13, 2007

കണ്ണിമാങ്ങാജീവന്‍

തോരാത്ത മഴയത്തു നാണിച്ചു നില്‍ക്കുന്ന
മൂവാണ്ടന്‍ മാവെന്നെ മാടി വിളിക്കുന്നു
തന്നിടാം ഒരായിരം കണ്ണിമാങ്ങകള്‍
വന്നിടൂ മഴ നനഞ്ഞെന്നരുകില്‍ നീ

പെയ്തൊഴിയാ മഴയത്തും കളകളാരവം
കേട്ടുല്ലസിച്ചോടി ഞാന്‍ പെറുക്കുന്നു മാങ്ങകള്‍
കുഞ്ഞിതും വലിയതും പച്ചയും പഴുത്തതും
പെറുക്കി കൂട്ടുന്നു പിന്നീടു തിന്നിടാ‍ന്‍

ഉച്ചത്തില്‍ അമ്മ തന്‍ സ്വരം, പാടില്ല നനയുവാന്‍
മഴ നനഞ്ഞീടുകില്‍ അസുഖങ്ങള്‍ വന്നിടും
അപകടം ഉണ്ടതേ.. മഴപെയ്യും നേരമോ
മാവിന്‍ കീഴിലോ മാങ്ങാ പെറുക്കുന്നു

കേള്‍ക്കാതെ പിന്നെയും മാങ്ങകള്‍ പെറുക്കി ഞാന്‍
മാങ്ങ തന്‍ എണ്ണത്താല്‍ ശ്രേയസു വര്‍ത്ഥിക്കും
കൂട്ടുകാരോടെല്ലാംചൊല്ലിടാം പിന്നീടു
മഴയത്തു ഞാന്‍ തന്നെ പെറുക്കീലോ മാങ്ങകള്‍

മാങ്ങകള്‍ കൂടുന്നു അമ്മ തന്‍ കരച്ചിലും
ഞാനൊന്നും കേള്‍ക്കതെ പെറുക്കുന്നു പിന്നെയും
അനുസരണക്കേടിനും മാങ്ങ തന്‍ എണ്ണത്താല്‍
അമ്മയെ എന്‍ വഴി വരുത്തിടാം എന്ന ചിന്തയും

വീഴുന്നു കൊമ്പിതാ എന്‍ തലയിലൊന്നായി
ഞാന്‍ എന്ന ഞാന്‍ വെറും പാവകണക്കേയും
അമ്മ തന്‍ നിലവിളി ഉച്ചത്തില്‍ ആയിതോ
പിന്നങ്ങൊന്നുമേ കേള്‍ക്കുന്നില്ലിതോ

മാങ്ങകള്‍ മാത്രമായി കിടക്കുന്നു ചുറ്റിലും
തിന്നുവാന്‍ ആകാതെ ഞാനെങ്ങോ യാത്രയായി
ജീവിതം അറിയാതെ അമ്മയെ കേള്‍ക്കാതെ
ജീവനേക്കാള്‍ മാങ്ങയെ ഞാനന്നു സ്നേഹിച്ചോ?